കൊച്ചി: നിതിൻരാജിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഹർത്താലിനിടെ സംസ്ഥാനത്ത് അരങ്ങേറിയ അതിക്രമങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താലിന് ആഹ്വാനം ചെയ്ത സംഘടനാ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർത്താലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) കോടതി നിർദേശം നൽകി.
ഹർത്താലിന്റെ മറവിൽ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി കർശന മുന്നറിയിപ്പ് നൽകി. ഡിജിപി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഈ വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ തീരുമാനിക്കുക. ഹൈക്കോടതിയുടെ ഈ ഇടപെടൽ പൊതുജനങ്ങൾക്ക് ആശ്വാസകരമാവുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന വ്യാപകമായി ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഹർത്താൽ അനുകൂലികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. സംസ്ഥാന വ്യാപകമായി ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസുകൾ പലയിടത്തും തടസ്സപ്പെടുത്തി സർവീസുകൾ മുടക്കി. യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകൾ അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ദളിത് സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.