തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും, മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിന് സസ്പെൻഷൻ. കാർഷിക സർവകലാശാല വൈസ് ചാൻസലറും സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അദ്ദേഹത്തിനെതിരെ കാവൽ മന്ത്രിസഭയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. യുവജന വകുപ്പിന്റെ ചുമതല കൂടി അദ്ദേഹം വഹിച്ചിരുന്നു.
അശോക് ‘കേരള ശബ്ദം’ വാരികയിൽ എഴുതിയ ലേഖനമാണ് നടപടിക്ക് ആധാരമായത്. ‘സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക’ എന്ന തലക്കെട്ടിൽ ആരംഭിച്ച ലേഖനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായിരുന്നു. സുതാര്യമായ ജനാധിപത്യം ഉറപ്പുവരുത്താൻ വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സർക്കാർ മുഖവിലക്കെടുത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങളും സസ്പെൻഷന് കാരണമായി. തുടർഭരണം ഫാസിസ്റ്റ് പ്രവണതകൾക്ക് വഴിവെക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് നടപടി. കാവൽ മന്ത്രിസഭയുടെ ഈ നടപടിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ട്. സർക്കാരിനെ വിമർശിച്ചതും, അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതുമാണ് സസ്പെൻഷന് കാരണം. ‘കേരള ശബ്ദം’ വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ സൈബർ ഫാസിസത്തെയും ആഭ്യന്തര വകുപ്പിനെയും വിമർശിച്ചുള്ള പരാമർശങ്ങളും ഇതിൽ ഉൾപ്പെടുന്നു.