തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുസ്ലിം ലീഗിന്റെ ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ അവർ ആവശ്യപ്പെട്ട അഞ്ച് മന്ത്രിസ്ഥാനങ്ങളും കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റാണ് ഗവർണർക്ക് സമർപ്പിച്ചത്.
അർഹതയുള്ള പലരെയും വിവിധ സമവാക്യങ്ങളും മുന്നണിയിലെ സീറ്റ് വിഭജനവും പരിഗണിക്കേണ്ടി വന്നതിനാൽ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരും മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും.
വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ നാളെ ഗവർണർക്ക് കൈമാറുമെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വകുപ്പുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നും വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകൾ താഴെ നൽകുന്നു: വി.ഡി.സതീശൻ – മുഖ്യമന്ത്രി (ധനം, തുറമുഖം, നിയമം), രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, സണ്ണി ജോസഫ് – റവന്യൂ, എ.പി.അനിൽകുമാർ – ആരോഗ്യം, കെ.മുരളീധരൻ – വൈദ്യുതി, പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം, എം.ലിജു – എക്സൈസ്, സഹകരണം, ടി.സിദ്ദിഖ് – വനം, ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്, റോജി എം. ജോൺ – ഉന്നത വിദ്യാഭ്യാസം, ഒ.ജെ.ജനീഷ് – യുവജനക്ഷേമം (യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ), കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണൻ (ടേം വ്യവസ്ഥയിൽ) – പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ്. മുസ്ലിം ലീഗ് പ്രതിനിധികൾ: പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, വി.ഇ.അബ്ദുൽ ഗഫൂർ. നിയമസഭാ ഭാരവാഹികൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ – സ്പീക്കർ, ഷാനിമോൾ ഉസ്മാൻ – ഡെപ്യൂട്ടി സ്പീക്കർ.