തമിഴ്നാട്: വിജയ് മറ്റൊരു എം.ജി.ആർ ആകുമെന്ന ഭയത്തിൽ ദ്രാവിഡ പാർട്ടികൾ എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടത്തുന്നു. ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്തമാക്കി. വിജയ് അധികാരത്തിലെത്തുന്നത് എഐഎഡിഎംകെ നേതാവ് എം.ജി. രാമചന്ദ്രൻ തമിഴ്നാട്ടിൽ ശക്തികേന്ദ്രമായതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡിഎംകെയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ തടസ്സമുണ്ടാക്കുമെന്നും ഡിഎംകെ ഉദയനിധി സ്റ്റാലിൻ വിഭാഗം ഭയപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിവികെയുടെ 108 എം.എൽ.എമാരും രാജിവയ്ക്കുമെന്നും സൂചനയുണ്ട്.
ഡിഎംകെ-എഐഎഡിഎംകെ സഖ്യസർക്കാരുണ്ടായാൽ ടിവികെയുടെ 108 എം.എൽ.എമാരെയും രാജിവയ്പ്പിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. എം.കെ. സ്റ്റാലിനോ പളനിസ്വാമിയോ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചാൽ എല്ലാവരും രാജിവയ്ക്കുമെന്ന് വിജയ് മുന്നറിയിപ്പ് നൽകി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിലാണ് ഗവർണർ.
സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയിൽ ഗവർണർ അറിയിച്ചു. അതിജീവനത്തിന്റെ ഭാഗമായി ഡിഎംകെയുമായി ചർച്ച നടത്താൻ എഐഎഡിഎംകെയും തയ്യാറാണ്. ഡിഎംകെയുടെ പിന്തുണയോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രോട്ടോക്കോൾ അനുസരിച്ച് അനുവദിച്ച വാഹനവ്യൂഹം വേണ്ടെന്ന് വിജയ് അറിയിച്ചു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് നിലവിൽ 5 കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയാണുള്ളത്.