വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ 26 വീടുകൾ കൈമാറി. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 26 വീടുകളാണ് ദുരന്തബാധിതർക്ക് കൈമാറിയത്. കർശനമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് അധികൃതർ ഗുണഭോക്താക്കൾക്ക് വീടുകൾ നൽകിയത്. 7 വീടുകൾ മുൻപ് കൈമാറിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 19 വീടുകൾ കൂടി നൽകിയത്. ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ കൈമാറ്റം ചെയ്യുന്നത്. മൂന്നാം സോണിലെ ബി ക്ലസ്റ്ററിൽ നിന്നുള്ള 9 വീടുകളും നാലാം സോണിലെ എ ക്ലസ്റ്ററിൽ നിന്നുള്ള 10 വീടുകളും ഇതിൽ ഉൾപ്പെടുന്നു.
വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ ആകെ 178 വീടുകളാണുള്ളത്. ഇതിൽ 56 വീടുകളുടെ രണ്ടാംഘട്ട ഗുണനിലവാര പരിശോധന പൂർത്തിയായി. ഈ വീടുകളിൽ നിന്നും അന്തിമ പരിശോധനകൾ പൂർത്തിയാക്കിയ 26 എണ്ണമാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കിഫ് കോണിനാണ് ഗുണനിലവാര പരിശോധനകൾക്കായി വീടുകൾ കൈമാറിയത്. ബാക്കിയുള്ള 152 വീടുകളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്. ഇതിനുശേഷം വീട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തുന്ന അന്തിമ പരിശോധനയ്ക്ക് ശേഷമേ ബാക്കി വീടുകൾ കൈമാറുകയുള്ളൂ.
വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും ഗുണഭോക്താക്കൾക്ക് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ വീടുകൾ ലഭിച്ചെങ്കിലും ഇപ്പോൾ തന്നെ താമസം തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദുരന്തബാധിതർ വ്യക്തമാക്കി. ആദ്യഘട്ടത്തിലെ മുഴുവൻ പേർക്കും വീടുകൾ ലഭിച്ച ശേഷം മാത്രം എല്ലാവർക്കും ഒരുമിച്ച് താമസം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.