ദേശീയം:
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലണിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇരുവരും ചേർന്നുള്ള വീഡിയോ വൈറലായതോടെ മിഠായി നിർമ്മാതാക്കളായ പാർലെ കമ്പനിയുടെ ഓഹരി വിപണിയിൽ കുതിപ്പുണ്ടായി. എന്നാൽ, പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.
അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനിടെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോർജിയ മെലനിക്ക് പാർലെയുടെ മെലഡി മിഠായി സമ്മാനിച്ചു. മിഠായി പാക്കറ്റുമായി നിൽക്കുന്ന വീഡിയോ മെലണി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. “പ്രധാനമന്ത്രി മോദി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വളരെ നല്ല മിഠായി” എന്ന് മെലണി പറയുന്നതും, തുടർന്ന് ചിരിച്ചുകൊണ്ട് ‘മെലഡി’ എന്ന് മോദി പറയുന്നതുമാണ് വീഡിയോയിലുള്ളത്. മുൻപ് ഇരുവരുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്ന ഹാഷ്ടാഗ് വൈറലായതിന്റെ തുടർച്ചയായാണ് ഈ സമ്മാനദാനം.
അതേസമയം, രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി മിഠായി വിതരണം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കർഷകരും യുവാക്കളും തൊഴിലാളികളും ദുരിതത്തിലായിരിക്കുമ്പോൾ പ്രധാനമന്ത്രി റീലുകൾ ഉണ്ടാക്കുകയും ചിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് യഥാർത്ഥ നേതൃത്വമല്ലെന്നും വെറുമൊരു പ്രഹസനം മാത്രമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.