പട്ന: ബീഹാർ തലസ്ഥാനമായ പട്നയിൽ വൻതോതിൽ ലഹരിമരുന്ന് അടങ്ങിയ കഫ് സിറപ്പുകൾ കടത്താനുള്ള ശ്രമം റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡി.ആർ.ഐ) പരാജയപ്പെടുത്തി. രാജേന്ദ്രനഗർ ടെർമിനൽ റെയിൽവേ സ്റ്റേഷന് സമീപം ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത ലഹരി പദാർത്ഥങ്ങൾ അടങ്ങിയ 7,500 കുപ്പി കഫ് സിറപ്പുകൾ പിടിച്ചെടുത്തത്. എസ്കുഫ്, കൊഡീൻ ഫോസ്ഫേറ്റ്, ട്രിപ്രോളിഡിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ മരുന്നുകളാണ് പിടികൂടിയത്. നിയന്ത്രിത പദാർത്ഥങ്ങൾ നിയമവിരുദ്ധമായി കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അധികൃതരുടെ ഈ ഓപ്പറേഷൻ.
സംഭവവുമായി ബന്ധപ്പെട്ട് മരുന്നുകൾ കടത്താൻ ഉപയോഗിച്ച പിക്കപ്പ് ട്രക്കും ലഹരി വസ്തുക്കളും പിടിച്ചെടുത്ത ഉദ്യോഗസ്ഥർ, വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ പ്രതികൾ കൺസൈൻമെന്റ് നോട്ടുകളും ഇൻവോയ്സുകളും ഹാജരാക്കിയെങ്കിലും, ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖകളിലെ തട്ടിപ്പ് പുറത്തായി. രേഖകളിൽ കാണിച്ചിരുന്ന കൺസൈനിയുടെ മയക്കുമരുന്ന് ലൈസൻസ് നേരത്തെ തന്നെ റദ്ദാക്കിയതാണെന്നും, പ്രസ്തുത സ്ഥാപനം രേഖകളിൽ കാണിച്ചിരിക്കുന്ന വിലാസത്തിൽ നിലവിലില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് പേരുടെയും അറസ്റ്റ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. 1985-ലെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി പദാർത്ഥങ്ങളുടെയും സൈക്കോട്രോപിക് മരുന്നുകളുടെയും അന്തർസംസ്ഥാന കടത്ത് തടയുന്നതിനായി ഏജൻസി നടത്തുന്ന കർശനമായ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഈ നിയമവിരുദ്ധ വിതരണ ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കണ്ണികളെക്കുറിച്ചും ഇതിന് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും ഏജൻസികൾ ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.