ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.5 കോടി രൂപ വിലമതിക്കുന്ന 115 സ്വർണ്ണക്കട്ടികളുമായി ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെ കസ്റ്റംസ് വിഭാഗം പിടികൂടി. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് വെള്ളിയാഴ്ചയാണ് ഇയാൾ ഡൽഹിയിലെത്തിയത്.
അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണ്ണം എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിമാനമിറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനകൾ കൂടാതെ വിമാനത്താവളത്തിന് പുറത്തുകടക്കാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ഏകദേശം 3.5 കിലോഗ്രാമിലധികം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പ്രത്യേകമായി രൂപകൽപന ചെയ്ത ബെൽറ്റിനുള്ളിലും, സാധാരണ പരിശോധനകളിൽ കണ്ടെത്താൻ പ്രയാസമുള്ള രീതിയിൽ പാന്റ്സിന്റെ ഉള്ളിലെ രഹസ്യ അറകളിലുമാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ വ്യക്തി ഒരു ‘കാരിയർ’ മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് മാഫിയയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ, യാത്രാ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരികയാണ്. ഡൽഹിയിൽ ഈ സ്വർണ്ണം ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണ്ണക്കടത്ത് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. സ്ക്രീനിംഗ് സാങ്കേതികവിദ്യയും ഡാറ്റാ അനാലിസിസും ഉപയോഗിച്ച് വിമാനത്താവളങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനകളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.