ദേശീയം: യുഎസ് വിപണിയിൽ ഇന്ത്യൻ സോളാർ കമ്പനികൾക്ക് കനത്ത തിരിച്ചടി; ട്രംപിന്റെ ‘ആൻ്റി ഡംപിങ് ഡ്യൂട്ടി’ 123 ശതമാനം.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമ്മിത സോളാർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും മേൽ ട്രംപ് ഭരണകൂടം കനത്ത നികുതി ചുമത്തി. 123.04 ശതമാനം പ്രാഥമിക ‘ആൻ്റി ഡംപിങ് ഡ്യൂട്ടി’ ആണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎസ് വിപണിയിലേക്കുള്ള ഇന്ത്യൻ സോളാർ ഉൽപന്നങ്ങളുടെ കയറ്റുമതി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
യഥാർത്ഥ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾ യുഎസ് വിപണിയിൽ വിൽക്കുന്നതെന്നും ഇത് അമേരിക്കയിലെ തദ്ദേശീയ ഉൽപാദകരുടെ സാധ്യതകൾ ഇല്ലാതാക്കുന്നുവെന്നുമാണ് യുഎസ് വാണിജ്യ മന്ത്രാലയം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായും അമേരിക്ക വ്യക്തമാക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിലെ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കം. മുന്ദ്ര സോളാർ പിവി, മുന്ദ്ര സോളാർ എനർജി, കോവ കമ്പനി, പ്രീമിയർ എനർജി ഫോട്ടോവോൾട്ടാനിക് തുടങ്ങിയ പ്രമുഖ കമ്പനികൾക്കെതിരെയാണ് യുഎസ് പ്രധാനമായും അന്വേഷണം നടത്തിയത്. ഫെബ്രുവരിയിലെ 125 ശതമാനം നികുതിക്ക് പുറമെ പുതിയ 123 ശതമാനം കൂടി വരുന്നതോടെ ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾ യുഎസിലെത്തിക്കാൻ 250 ശതമാനത്തോളം നികുതി നൽകേണ്ടി വരും. ഇത്രയും വലിയ നികുതി നൽകി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്നാണ് വ്യവസായ മേഖല ചൂണ്ടിക്കാണിക്കുന്നത്. ഇത് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സോളാർ കമ്പനികളുടെ പ്രകടനത്തെയും കാര്യമായി ബാധിക്കും.
അമേരിക്കയുടെ ആരോപണങ്ങളും അന്വേഷണത്തിലെ കണ്ടെത്തലുകളും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ സോളാർ വ്യവസായ മേഖല വ്യക്തമാക്കി. യുഎസ് തീരുമാനത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യ സിഇഒ സുബ്രഹ്മണ്യം അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ ഇന്തൊനേഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സോളാർ ഉൽപ്പന്നങ്ങൾക്കും അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ വിപണിയിൽ വലിയ തിരിച്ചടി നേരിട്ടെങ്കിലും തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ കമ്പനികൾ. അമേരിക്കയ്ക്ക് പകരം യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് സോളാർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനാണ് കമ്പനികളുടെ പുതിയ ലക്ഷ്യം.