കൊച്ചി: കേരളത്തിലെ യുവ ബാസ്ക്കറ്റ്ബോൾ കളിക്കാർക്ക് പ്രൊഫഷണൽ കരിയറിലേക്ക് ചുവടുവെക്കാനുള്ള പ്രധാന വേദി ഒരുങ്ങുന്നു. ‘ബാസ്ക്കറ്റ്ബോൾ ലീഗ് കേരള’ ഒന്നാം സീസണിന്റെ താരലേലം കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വിജയകരമായി പൂർത്തിയായി. കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ പൂർണ്ണ പിന്തുണയോടെ സ്റ്റാർട്ടിങ് ഫൈവ് സ്പോർട്സ് മാനേജ്മെന്റും പൂനെയിലെ എബിസി ബാസ്ക്കറ്റ്ബോൾ ഡെവലപ്മെന്റ് ലീഗും ചേർന്നാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.
ലേലഹാളിൽ ഉയർന്നത് ലക്ഷങ്ങളുടെ വിളികളായിരുന്നെങ്കിലും ഇത് കളിക്കാർക്ക് നേരിട്ട് നൽകുന്ന പ്രതിഫലമല്ലെന്ന് സംഘാടകർ വ്യക്തമാക്കി. കുട്ടികളുടെ വികസനത്തിന് പ്രാധാന്യം നൽകുന്ന ഒരു ഗ്രാസ്റൂട്ട് പദ്ധതിയായതിനാൽ ഈ സീസണിൽ കളിക്കാർക്ക് ശമ്പളമോ പണമിടപാടുകളോ ഉണ്ടാകില്ല. ലേലത്തിൽ രേഖപ്പെടുത്തിയ തുകകൾ ടീമുകൾ രൂപീകരിക്കുന്നതിനുള്ള ‘സാലറി ക്യാപ്’ അഥവാ പോയിന്റ് പരിധി മാത്രമാണ്. യുവതലമുറയ്ക്ക് ഇതൊരു അമച്വർ ലീഗ് ആണെങ്കിലും, വരാനിരിക്കുന്ന വലിയൊരു പ്രൊഫഷണൽ കരിയറിലേക്കുള്ള വാതിലാണിതെന്ന് ബിഎൽകെ സ്ഥാപകൻ ആർ. അനിൽകുമാർ പറഞ്ഞു. ഈ വർഷാവസാനം വിദേശ താരങ്ങളെക്കൂടി ഉൾപ്പെടുത്തി ആരംഭിക്കുന്ന പ്രൊഫഷണൽ സീനിയർ ലീഗിലേക്ക്, നിലവിലെ അണ്ടർ-19 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് നേരിട്ട് പ്രവേശനം നൽകാനാണ് സംഘാടകരുടെ പദ്ധതി.
സംസ്ഥാന വ്യാപകമായി നടത്തിയ ട്രയൽസിലൂടെയും ‘വൺ മിനിറ്റ് ടു ഹൂപ്പ്’ ചലഞ്ചിലൂടെയും തിരഞ്ഞെടുത്ത 500-ൽ അധികം യുവ പ്രതിഭകളാണ് ലേലപ്പട്ടികയിൽ ഇടംപിടിച്ചത്. ടൂർണമെന്റിലെ പ്രമുഖ ആറ് ഫ്രാഞ്ചൈസികളായ തിരുവനന്തപുരം കാപ്പിറ്റൽസ്, കൊച്ചി സ്റ്റാലിയൻസ്, കാലിക്കറ്റ് വാരിയേഴ്സ്, തൃശൂർ ടസ്കേഴ്സ്, കോട്ടയം ബൈസൺസ്, ആലപ്പുഴ ഡോൾഫിൻസ് എന്നിവർ താരങ്ങൾക്കായി ലേലത്തിൽ ശക്തമായി മത്സരിച്ചു. കോഴിക്കോട് സ്വദേശിനി അക്ഷര കെ.യെ 14 ലക്ഷം റെക്കോർഡ് പോയിന്റിന് തൃശൂർ ടസ്കേഴ്സ് സ്വന്തമാക്കി. ആലപ്പുഴയിൽ നിന്നുള്ള കെ. വൈ. റെക്സൺ ആന്റണിയെ 11.25 ലക്ഷം പോയിന്റിന് കൊച്ചി സ്റ്റാലിയൻസ് സ്വന്തമാക്കി. കോട്ടയത്തിന്റെ ജിൻസ് കെ. ജോബിയെ 10.5 ലക്ഷം പോയിന്റിന് കൊച്ചി സ്റ്റാലിയൻസ് ടീമിലെത്തിച്ചു. കോഴിക്കോട് സ്വദേശിനി ആർത്തിക കെ.യെ 9.5 ലക്ഷം പോയിന്റിന് തൃശൂർ ടസ്കേഴ്സ് സ്വന്തമാക്കി. പ്രധാന ടൂർണമെന്റ് ജൂൺ 4 മുതൽ ജൂൺ 13 വരെ കൊച്ചി കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. അണ്ടർ-14, അണ്ടർ-19 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കും. അന്തിമ ടീം സ്ക്വാഡ് (പ്രധാന താരങ്ങൾ ഒരു നോട്ടത്തിൽ): തിരുവനന്തപുരം കാപ്പിറ്റൽസ്: ബ്രിസ ബിനു, ഗംഗ രാജഗോപാൽ, നിവേദിത രതീഷ്, അഞ്ജു എ. ജോസഫ് ഉൾപ്പെടെ 12 പേർ. കൊച്ചി സ്റ്റാലിയൻസ്: അയന മരിയം ഫിലിപ്പ്, ക്ലൗഡിയ ഒണ്ടേൻ, എറിൽ ഫെർണാണ്ടസ്, സേറ തോംസൺ ഉൾപ്പെടെ 12 പേർ. കാലിക്കറ്റ് വാരിയേഴ്സ്: നിരഞ്ജന ജിജു, ശിവേന്ദു കെ., ശിവാനി അജിത്, ശ്രീയ പി. ഉൾപ്പെടെ 12 പേർ. തൃശൂർ ടസ്കേഴ്സ്: ആർത്തിക കെ. (മാർക്വി താരം), അനീഷ ഷിബു, അനിഹ വിക്ടോറിയ ഉൾപ്പെടെ 12 പേർ. കോട്ടയം ബൈസൺസ്: അഞ്ജലി ജസീന്ത, മിഷെൽ മീറ്റോ, ആമി അന്ന ജോൺസൺ, അഭിന ആർ. ഉൾപ്പെടെ 12 പേർ. ആലപ്പുഴ ഡോൾഫിൻസ്: അമല അന്ന ജോയ്, സോന മാത്യു, അനഘ പി., തേജസ് ടോണിയാസ് ഉൾപ്പെടെ 12 പേർ. അണ്ടർ-19 (ആൺകുട്ടികൾ): തിരുവനന്തപുരം കാപ്പിറ്റൽസ്: ആൽഡ്രിൻ ആന്റോ, ജിയാൻ എ.പി.എം, മുഹമ്മദ് സിനാൻ ഉൾപ്പെടെ 12 പേർ. കൊച്ചി സ്റ്റാലിയൻസ്: തന്മയ് കൃഷ്ണൻ, അഭിനന്ദ് രാജേഷ്, ജിൻസ് കെ. ജോബി (മാർക്വി താരം) ഉൾപ്പെടെ 12 പേർ. കാലിക്കറ്റ് വാരിയേഴ്സ്: ആർനോൾഡ് ജിമ്മി, നവനീത് ടി., ആഷിഖ് എസ്. ഉൾപ്പെടെ 12 പേർ. തൃശൂർ ടസ്കേഴ്സ്: യുവേഷ് എ., നിരഞ്ജൻ, അദ്വൈത് എ. എസ്., പ്രവീൺ ടി. ബിജു ഉൾപ്പെടെ 12 പേർ. കോട്ടയം ബൈസൺസ്: ജോഹാൻ തോമസ്, മുഹമ്മദ് അൽത്താഫ്, ഹാറൂൺ മുഹമ്മദ് ഉൾപ്പെടെ 12 പേർ. ആലപ്പുഴ ഡോൾഫിൻസ്: കാളിദാസ് എസ്., ജെറിൻ ജോഷി, ജീവൻ കെ. ജോബി ഉൾപ്പെടെ 12 പേർ. അണ്ടർ-14 (പെൺകുട്ടികൾ): ടോപ്പ് ബൈ താരം: കോഴിക്കോടിന്റെ അക്ഷര കെ. (തൃശൂർ ടസ്കേഴ്സ്). കൂടാതെ മറ്റ് അഞ്ച് ഫ്രാഞ്ചൈസികളിലുമായി അദീന അന്ന (തിരുവനന്തപുരം), തെരേസ വിൽസൺ (കൊച്ചി), ശ്രീപ്രവണ ഇ. (കാലിക്കറ്റ്), ഭാഗ്യ ലക്ഷ്മി (കോട്ടയം), ധ്വന്വി വി.എസ് (ആലപ്പുഴ) തുടങ്ങിയ മിടുക്കികൾ വിവിധ ടീമുകളിലായി അണിനിരക്കുന്നു. അണ്ടർ-14 (ആൺകുട്ടികൾ): ടോപ്പ് ബൈ താരം: ആലപ്പുഴയുടെ കെ. വൈ. റെക്സൺ ആന്റണി (കൊച്ചി സ്റ്റാലിയൻസ്). ഒപ്പം ഓംകാർ അരുൺ (തിരുവനന്തപുരം), ആദികൃഷ്ണ (കാലിക്കറ്റ്), അഭയ് പ്രവീൺ (തൃശൂർ), കാർത്തിക് വി.പി (കോട്ടയം), ഫർഹാൻ സോഹെബ് (ആലപ്പുഴ) എന്നിവരുടെ നേതൃത്വത്തിൽ ആറ് ടീമുകളും കിരീടത്തിനായി പോരാടും.