തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വോട്ടെണ്ണൽ ദിനമായ നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. എക്സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ വലിയ വിജയം യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രകടിപ്പിച്ചു.
എക്സിറ്റ് പോളുകളെ പൂർണ്ണമായും ആശ്രയിക്കുന്നില്ലെന്നും ജനങ്ങളുടെ വോട്ടിംഗിലാണ് വിശ്വാസമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എക്സിറ്റ് പോളിൽ പ്രതിഫലിച്ചതിനേക്കാൾ വലിയ വിജയമായിരിക്കും യുഡിഎഫിന് ഉണ്ടാകുക. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ ഇത്തവണ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. താഴെത്തട്ടിൽ വ്യക്തമായ യുഡിഎഫ് തരംഗമാണ് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തുറന്ന ചർച്ചയ്ക്കില്ലെന്നും അത് എഐസിസി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സണ്ണി ജോസഫിന്റെ പേരിലുള്ള കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും വേണുഗോപാൽ ചോദിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിന് മികച്ച ഫലം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരിക്കുമ്പോഴും പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളും യുഡിഎഫിന് അനുകൂലമാണ്. ഭൂരിഭാഗം സർവേകളും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ യുഡിഎഫ് 78 മുതൽ 90 വരെ സീറ്റുകൾ നേടി അധികാരത്തിലെത്തും. എൽഡിഎഫിന് 49 മുതൽ 62 സീറ്റുകൾ വരെയും ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെയും ലഭിച്ചേക്കാം. എൻഡിടിവി ആക്സിസ് മൈ ഇന്ത്യ സർവേയിൽ യുഡിഎഫിന് 75 മുതൽ 85 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 55-65 സീറ്റുകളും ബിജെപിക്ക് മൂന്ന് സീറ്റുകളും പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് സർവേയിൽ യുഡിഎഫ് 75 മുതൽ 85 സീറ്റുകൾ വരെ നേടും. എൽഡിഎഫിന് 55 മുതൽ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെയുമാണ് പ്രവചനം. മാട്രിസ് സർവേയിൽ യുഡിഎഫ് 70 സീറ്റിന് മുകളിൽ നേടി അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു. മറ്റൊരു സർവേ പ്രകാരം യുഡിഎഫിന് 75-85 സീറ്റുകളും, എൽഡിഎഫിന് 60-65 സീറ്റുകളും ബിജെപിക്ക് 3 മുതൽ 5 സീറ്റുകൾ വരെയും പ്രവചിക്കുന്നുണ്ട്. എല്ലാ പ്രവചനങ്ങളും യുഡിഎഫ് ട്രെൻഡ് വ്യക്തമാക്കുമ്പോൾ, യഥാർത്ഥ ജനവിധി എന്താകുമെന്നറിയാൻ നാലാം തീയതി വരെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.