സംസ്ഥാനം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026-ൽ ഭരണമുറപ്പിച്ച് കോൺഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അണിയറ നീക്കങ്ങൾ സജീവം. എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണത്തിനുള്ള പ്രാഥമിക നടപടികളിലേക്ക് കോൺഗ്രസ് കടന്നു. ഭരണം ലഭിക്കുമെന്ന ഉറപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ എഐസിസി സജീവമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഭരണ നേതൃത്വത്തിൽ യുവ, വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും എഐസിസി മുൻഗണന നൽകുന്നുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപായി എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, യുഡിഎഫ് ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായം ഹൈക്കമാൻഡ് തേടും. അതേസമയം, തങ്ങളുടെ ഇഷ്ടനേതാക്കൾക്കായി പ്രവർത്തകർ തെരുവിലിറങ്ങുന്ന പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എഐസിസി കർശന നിർദേശം നൽകിയിട്ടുണ്ട്.
നിർണായക തീരുമാനങ്ങൾ ഡൽഹിയിൽ നടക്കും. സ്ക്രീനിംഗ് കമ്മിറ്റി യോഗം മറ്റന്നാൾ തിരുവനന്തപുരത്ത് ചേരും. തീയതി 6 ന് ഘടകകക്ഷികളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. 7 ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. തുടർന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. 8 മുതൽ 10 വരെ തീയതികളിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യും. വി ഡി സതീശന് ലീഗ് പിന്തുണ നൽകിയത് ശ്രദ്ധേയമായി. എക്സിറ്റ് പോളുകൾ യുഡിഎഫ് ഭരണമാണ് പ്രവചിക്കുന്നതെങ്കിലും, എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.