ബിസിനസ്സ് ഡെസ്ക്:
തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി വന്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ അയയുന്നതും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഗണ്യമായ ഇടിവുമാണ് വിപണിക്ക് കരുത്തായത്. ഇതിനൊപ്പം ബാങ്കിംഗ്, ഓട്ടോ, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ ദൃശ്യമായ ശക്തമായ വാങ്ങല്‍ താല്പര്യം വിപണിയുടെ കുതിപ്പിന് വേഗത പകർന്നു. യുഎസും ഇറാനും തമ്മില്‍ സമാധാന കരാറിലെത്തിയേക്കുമെന്ന ശുഭപ്രതീക്ഷ ഏഷ്യന്‍ വിപണികളിലുടനീളം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ ബിഎസ്ഇ സെന്‍സെക്സ് 800 പോയിന്റിലധികം ഉയര്‍ന്ന് 76,290 നിലവാരത്തിനടുത്താണ് വ്യാപാരം നടത്തുന്നത്. എന്‍എസ്ഇ നിഫ്റ്റി 50 സൂചിക നിര്‍ണ്ണായക പ്രതിരോധമായ 23,950 നിലവാരത്തിനും മുകളിലേക്ക് കയറിപ്പറ്റിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ആദ്യമായി ബാരലിന് 100 ഡോളറിന് താഴേക്ക് പതിച്ചത് വിപണിക്ക് വലിയ ആശ്വാസമായി. ഇന്ത്യയെപ്പോലെ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ക്രൂഡ് ഓയില്‍ വില കുറയുന്നത് പണപ്പെരുപ്പം, ധനക്കമ്മി, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഗണ്യമായി കുറയ്ക്കുന്നു. ബാങ്കിംഗ്, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, എനര്‍ജി, മീഡിയ, റിയല്‍റ്റി തുടങ്ങിയ എല്ലാ പ്രമുഖ സെക്ടറുകളും നിലവില്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കിംഗ് ഓഹരികള്‍ സൂചികകളുടെ കുതിപ്പിന് നേതൃത്വം നല്കുന്നു. എയ്ഷര് മോട്ടോഴ്സ് മികച്ച പാദവര്‍ഷ ഫലങ്ങളെ തുടര്‍ന്ന് അഞ്ച് ശതമാനത്തിലധികം നേട്ടം കൈവരിച്ചു. അതേസമയം, പാദവര്‍ഷ ലാഭത്തിലെ ഇടിവിനെത്തുടര്‍ന്ന് ഹിന്‍ഡാല്‍കോ ഓഹരികള്‍ നഷ്ടത്തിലാണ്.
സാങ്കേതികമായി നിഫ്റ്റി സൂചിക 30 മിനിറ്റ് ചാര്‍ട്ടില്‍ 23,950 – 23,980 നിലവാരത്തിന് സമീപം ബുള്ളിഷ് കണ്സോളിഡേഷന് പാറ്റേണ്‍ രൂപപ്പെടുത്തുന്നുണ്ട്. 23,980 – 24,000 സോണിലെ പ്രതിരോധം മറികടക്കാന്‍ സാധിച്ചാല്‍ സൂചിക വരും ദിവസങ്ങളില്‍ 24,080, 24,300 തുടങ്ങിയ നിലവാരങ്ങളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. മറിച്ചാണെങ്കില്‍, 23,600 – 23,500 നിലവാരങ്ങളിലേക്ക് ലാഭമെടുപ്പ് ശക്തമായേക്കാം. കൂടാതെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിലേക്ക് കൈമാറുന്ന റെക്കോര്‍ഡ് ഡിവിഡന്റ് തുക വിപണിയിലെ പണലഭ്യതയിലും പണനയ പ്രഖ്യാപനങ്ങളിലും ചെലുത്താന്‍ പോകുന്ന സ്വാധീനവും നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്.