ഡൽഹി: പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയെ തുടർന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിലക്ക്. 2026 ജൂൺ വരെ താരത്തിന് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഒളിമ്പിക്സിലെ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഫെഡറേഷൻ 15 പേജുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഫൈനലിൽ ഭാരപരിശോധനയിൽ 100 ഗ്രാം അധികം കണ്ടെത്തിയതിനെ തുടർന്ന് വിനേഷ് അയോഗ്യയായി. ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനകൾക്ക് കൃത്യമായി ഹാജരാകാതിരുന്നതും ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നു. ഒളിമ്പിക്സിലുണ്ടായ ഈ സംഭവവികാസങ്ങൾ ഇന്ത്യൻ ഗുസ്തിക്ക് അപമാനമുണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു. 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള തിരിച്ചുവരവിന് ഇത് വലിയ തിരിച്ചടിയാണ്.
ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ഹരിയാനയിൽ നിന്ന് കോൺഗ്രസ് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് താരം വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള യോഗ്യതാ ടൂർണമെന്റായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കുന്ന ദേശീയ ഓപ്പൺ റാങ്കിങ് ഗുസ്തി ടൂർണമെന്റിലൂടെ തിരിച്ചുവരവിനൊരുങ്ങവെയാണ് ഫെഡറേഷന്റെ വിലക്ക് വന്നത്. ടൂർണമെന്റിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ മനഃപൂർവം ശ്രമം നടക്കുന്നുണ്ടെന്ന് വിനേഷ് ആരോപിച്ചു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിന്റെ മുൻനിരയിൽ താനുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളുമായി നിലവിലെ നടപടിക്ക് ബന്ധമില്ലെന്നാണ് ഫെഡറേഷന്റെ വിശദീകരണം. വിരമിച്ച താരങ്ങൾ വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോൾ ഉത്തേജക മരുന്ന് പരിശോധനകളും മറ്റും പൂർത്തിയാക്കാൻ ആറുമാസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. ഈ ചട്ടം പാലിക്കാതെ മത്സരത്തിനിറങ്ങാൻ കഴിയില്ല. വിനേഷിന്റെ നോട്ടീസ് സമയം പൂർത്തിയാകുന്നത് 2026 ജൂൺ 26-നാണ്.