ന്യൂഡൽഹി: ഏറെ നാളായി രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്. കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ 99 ശതമാനവും പൂർത്തിയായെന്നും ശേഷിക്കുന്ന ഒരു ശതമാനം കൂടി ഉടൻ പൂർത്തിയാകുമെന്നും യു.എസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. അടുത്ത ആഴ്ച ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായാണ് അംബാസഡറുടെ ഈ പ്രഖ്യാപനം. വരും ആഴ്ചകളിൽ തന്നെ ചരിത്രപരമായ ഈ വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് സൂചന.
ഡൽഹി ഐ.ഐ.ടിയിൽ സംസാരിക്കവെയാണ് സെർജിയോ ഗോർ ഇക്കാര്യം അറിയിച്ചത്. കരാറിലെ അവശേഷിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി അടുത്തിടെ ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അമേരിക്കയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജൂൺ ഒന്ന് മുതൽ നാല് വരെ ഇന്ത്യയിലെത്തുന്നത്. വ്യാപാര കരാർ അന്തിമമാകുന്നതോടെ ഇരുരാജ്യങ്ങൾക്കും വലിയ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ സാധിക്കുമെന്നും അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു.
വിപണി പ്രവേശനം, നോൺ-താരിഫ് തടസ്സങ്ങൾ, കസ്റ്റംസ് ലളിതവൽക്കരണം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ആഭ്യന്തര ഉൽപാദകരെയും കർഷകരെയും ബാധിക്കുന്ന വിഷയങ്ങളിൽ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 220 ബില്യൺ ഡോളറിലധികമായി വളർന്നത് സാമ്പത്തിക ബന്ധത്തിന്റെ ദൃഢതയാണ് തെളിയിക്കുന്നത്. വ്യാപാരത്തിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, ഫാർമസ്യൂട്ടിക്കൽസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ഉഭയകക്ഷി ചർച്ചകളിൽ ഊന്നൽ നൽകും.