ഡൽഹി: ഇന്ത്യയുടെ സ്വർണം ഇനി രാജ്യത്ത് സുരക്ഷിതമായി സൂക്ഷിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിദേശത്ത് സൂക്ഷിച്ചിരുന്ന 104 മെട്രിക് ടൺ സ്വർണം രാജ്യത്ത് തിരിച്ചെത്തിച്ചു. ഇതോടെ രാജ്യത്തിന്റെ ആകെ സ്വർണശേഖരത്തിന്റെ 51 ശതമാനവും ഇന്ത്യയിൽ തന്നെയായി. മുംബൈയിലെയും നാഗ്പൂരിലെയും ആർബിഐയുടെ സുരക്ഷിത കേന്ദ്രങ്ങളിലാകും ഈ സ്വർണം സൂക്ഷിക്കുക.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുപ്രധാന നീക്കം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും മറ്റ് വിദേശ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് മാറ്റിയത്. 2025 സെപ്റ്റംബർ അവസാനം 575.8 മെട്രിക് ടൺ ആയിരുന്ന ആഭ്യന്തര സ്വർണശേഖരം 2026 മാർച്ചിൽ 680 ടണ്ണായി ഉയർന്നു. അതേസമയം വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് 290.4 മെട്രിക് ടണ്ണിൽ നിന്ന് 197.7 മെട്രിക് ടണ്ണായി കുറഞ്ഞു.
സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്കാളിത്തം 13.9 ശതമാനത്തിൽ നിന്ന് 16.7 ശതമാനമായി ഉയർന്നു. 2025 സെപ്റ്റംബറിൽ 97.4 ബില്യൺ ഡോളറായിരുന്ന സ്വർണശേഖരത്തിന്റെ മൂല്യം 2026 മാർച്ചിൽ 115.4 ബില്യൺ ഡോളറിലെത്തി. ഭൗമരാഷ്ട്രീയ ആശങ്കകളും സാമ്പത്തിക ലാഭവും കണക്കിലെടുത്താണ് സ്വർണം രാജ്യത്തേക്ക് മാറ്റാൻ ആർബിഐ തീരുമാനിച്ചത്. മറ്റ് പല രാജ്യങ്ങളും സമാനമായ രീതിയിൽ തങ്ങളുടെ സ്വർണശേഖരം സ്വന്തം രാജ്യത്തേക്ക് മാറ്റുന്നുണ്ട്.