കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര കലഹം വീണ്ടും രൂക്ഷമാകുന്നു. നടൻ ടിനി ടോം ഉൾപ്പെടെയുള്ളവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ചർച്ച നടത്താൻ സംഘടന തയ്യാറായിട്ടുണ്ട്. വരാനിരിക്കുന്ന ജൂൺ ആദ്യവാരത്തിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാൻ ‘അമ്മ’ നേതൃത്വം അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 21-ന് നടക്കാനിരിക്കുന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിന് മുൻപായി നിലവിലുള്ള തർക്കങ്ങൾ പൂർണ്ണമായും ഒത്തുതീർപ്പാക്കാനാണ് ഭരണസമിതിയുടെ ശ്രമം.
എന്നാൽ, സംഘടനയുടെ നീക്കങ്ങൾക്ക് കടുത്ത നിബന്ധനകളോടെയാണ് അൻസിബ മറുപടി നൽകിയിരിക്കുന്നത്. നിലവിലെ ഭാരവാഹികൾക്ക് മുന്നിൽ പരാതികൾ അവതരിപ്പിക്കാൻ താൻ തയ്യാറല്ലെന്ന് താരം വ്യക്തമാക്കി. തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ സംഘടനയ്ക്കുള്ളിൽ നിഷ്പക്ഷമായ ഒരു സമിതി രൂപീകരിക്കണമെന്നാണ് നടിയുടെ പ്രധാന ആവശ്യം.
രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതിയെ നിയോഗിക്കുകയാണെങ്കിൽ മാത്രമേ പരാതിയിൽ തുടർനടപടികൾക്ക് സഹകരിക്കൂ എന്ന ഉറച്ച നിലപാടിലാണ് അൻസിബ. നടിയുടെ ഈ പുതിയ ആവശ്യത്തോട് ‘അമ്മ’ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നും, വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമോ എന്നുമാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.