ഡൽഹി: ഗൗതം അദാനിക്കെതിരായ സിവിൽ, ക്രിമിനൽ കേസുകൾ യുഎസ് പിൻവലിക്കുന്നു. സൗരോർജ്ജ പദ്ധതികളിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ അദാനി ഏകദേശം 57 കോടി രൂപയും അനന്തരവൻ സാഗർ അദാനി 115 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് മാത്രമല്ല സിവിൽ കേസുകൾ പിൻവലിക്കാൻ കാരണം. ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പാക്കാനായി വലിയ തുകയാണ് അദാനി എന്റർപ്രൈസസ് യുഎസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി അദാനി എന്റർപ്രൈസസ് യുഎസ് ട്രഷറി വകുപ്പിന് 27.5 കോടി ഡോളറാണ് നൽകുന്നത്. ഇത് ഏകദേശം 2500 കോടി രൂപയിലധികം വരും.
2023 നവംബർ മുതൽ 2025 ജൂൺ വരെ ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട കേസും അദാനി എന്റർപ്രൈസസിനെതിരെയുണ്ട്. ഇത് തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പ് തീർപ്പാക്കി. ഇറാനെതിരെയുള്ള ഉപരോധങ്ങൾ ലംഘിച്ച് ഊർജ്ജ ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം, ദ്രവീകൃത പ്രകൃതി വാതകം എന്നിവ വാങ്ങിയിരുന്നു. ഇറാനിൽ നിന്നാണ് കമ്പനി ഇത് വാങ്ങിയത് എന്നതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയിലെ സൗരോർജ്ജം പദ്ധതികൾക്കായി കൈക്കൂലി നൽകിയത് യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചതുമായി ബന്ധപ്പെട്ട കേസിന് പുറമെയായിരുന്നു അദാനി നേരിട്ട നിയമപരമായ ഈ പ്രതിസന്ധി.
ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ യുഎസ് ഒഴിവാക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണികൾ വീണ്ടും അദാനി ഗ്രൂപ്പിന് തുറന്നുകിട്ടുകയാണ്, പ്രത്യേകിച്ചും യുഎസ് വിപണി. ഇത് നിക്ഷേപകർക്കും നേട്ടമാകും. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, ട്രഷറി ഡിപ്പാർട്ട്മെന്റ് എന്നിവയുമായുള്ള ഒത്തുതീർപ്പുകൾ അദാനിക്ക് നേട്ടമാകും. ഈ നീക്കം അദാനി ഇൻഡസ്ട്രീസിലെ വിദേശ സ്ഥാപന നിക്ഷേപകരെ പിന്തിരിപ്പിച്ച ആരോപണം ഇല്ലാതാക്കാൻ സഹായിക്കും. 2024-ലെ കുറ്റപത്രം ഡോളർ മൂല്യമുള്ള ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിനും അമേരിക്കൻ, യൂറോപ്യൻ സ്ഥാപന നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനുമുള്ള അദാനിയുടെ ശ്രമങ്ങളെ ബാധിച്ചിരുന്നു. പുതിയ ഒത്തുതീർപ്പ് ഗ്രൂപ്പിന് കടം പുനഃക്രമീകരിക്കുന്നതിന് ഉൾപ്പെടെ സഹായകരമാകും. ആഗോള ഊർജ്ജ പദ്ധതികൾ, അടിസ്ഥാന സൗകര്യ രംഗത്തെ പുതിയ പദ്ധതികൾ എന്നിവയ്ക്കും ഇത് നിർണായകമാകും. വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ മുന്നേറ്റം ഉണ്ടായി. അദാനി എന്റർപ്രൈസസ് ഓഹരികൾ രാവിലെ 2741 രൂപയിലാണ് വ്യാപാരം നടക്കുന്നത്.